Monday 19 December 2011

കോക്ക്‌ടെയില്‍



എടാ  ഇന്ന് മണിക്കുട്ടന്റെ  ഭാര്യ ഗര്‍ഭിണി  ആയതിന്റെ  ചിലവാണ്
വൈകിട്ട്   'പുലരി '  ബാറില്‍.....
മോബയിലിന്   അപ്പുറത്ത്  'മാക്രി 'ആണ്


മുഖംമൂടി  വില്‍ക്കുന്ന  തെരുവോരങ്ങളില്‍   മുഖം  നഷ്ട്ടപെട്ടവര്‍ ,
സ്വനാമധേയങ്ങള്‍  മറന്നവര്‍ ,ഇരട്ട പേരുകളില്‍ ആണ് അറിയപ്പെടുന്നത്  .
ഒറിജിനല്‍  പേരുകള്‍ എന്നേ
മറന്നു പോയവര്‍ ---


'മാക്രി ' ഞങ്ങളുടെ  'ബാര്‍ ഓര്‍ഗ്ഗനയ്സര്‍ 'ആണ് .
'ചെലവ് ' പരിപാടി കളുടെ  'ഇവന്റ്  കമാന്‍ഡര്‍ '!
അല്‍പ്പം  വൈകി യാണ്  എത്തിയത്
സ്ഥിരം സമിതിയിലെ പരേതാത്മാക്കളെല്ലാം
ഫാളിന്‍  ആണ്. കീടം ,പിരിയന്‍ , ഓന്തച്ചന്‍ ,ബോണ്ട ....
നീ വരാന്‍ കാത്തിരിക്കുകയായിരുന്നു  ,


അനുശോചനം  പോലും നടത്തിയില്ല .


അതെ  ഞങ്ങള്‍ 'ദ്രാവകാത്മാക്കള്‍ ' അങ്ങനെ  ആണ് .
ചെലവ്  നടത്തുന്നവന്  അനുശോചനം  നടത്തിയേ
പാനകാര്യ  ത്തിലേക്ക്  കടക്കു .


എടാ മാക്രി  പെഴ്സിന്റെ  തൂക്കം   നോക്കിയോടാ  ?
ATM കാര്‍ഡ്‌  ഉറപ്പു   വരുത്തിയോ  എങ്കില്‍  തുടങ്ങാം


സകല മദ്യ ദേവതമാരെയും  മനസ്സില്‍ ധ്യാനിച്ച്  അനുശോചിച്ചു .


ഇന്ന്  ഞാന്‍ ഓര്‍ഡര്‍  ചെയ്യും .എന്നത്തേയും  പോലെ അല്ല .
മണിക്കുട്ടന്  ഒരാണ്‍കുട്ടി  ഉണ്ടാകാന്‍  ഒരു കോക്ക്‌ടെയില്‍   വഴിപാട്  !


കുറെ നേരമായല്ലോ  അതിനു ഓരോ പ്രാവശ്യവും
 ഓരോരോ  ബ്രാന്‍ഡ്‌  പറഞ്ഞാല്‍  പോരെ  കോക്ക്‌ടെയില്‍  ആവുമല്ലോ ?
കീടത്തിന്  ക്ഷമകെട്ടു .


ആരും മിണ്ടരുത്   എവിടെ  ' ബെയറര്‍  ഏമാന്‍ ?
പിരിയന്‍  മേശപ്പുറത്തു  രണ്ടിടി  ബെയറര്‍  മുന്നില്‍

ഏമാനേ . വിസ്ക്കി ,ജിന്‍ ,റം ഓരോ പൈന്റ്  കൂടെ കടുപ്പത്തില്‍
ഒരു നാരങ്ങാവെള്ളം  നല്ലോണം  പഞ്ചാര ഇട്ടതും  പോരട്ടെ .


ഇത്  എന്തര്  അണ്ണാ ഓരോരുത്തര്‍ക്കും  ഓരോന്നുവീതം
ബെയറര്‍  ഏമാന്  അത്ഭുതം !
ടിപ്പു കാശിനു  പുറമേ  ഒരു "തൊണ്ണൂറു " കൊടുത്താല്‍  എന്തും  ഏതും മേശപ്പുറത്ത്  വരും ….
ഡേയ്  നീ  പോയി  പറഞ്ഞത്  ചെയ്യ് ....


അങ്ങനെ  മണിക്കുട്ടന്  ഒരു മണിക്കുട്ടന്‍  ഉണ്ടാവാന്‍  ഞങ്ങളുടെ
ആശംസകള്‍ ..


അതെന്ത്  മണിക്കുട്ടന്  മണിക്കുട്ടി  ആയാ പറ്റൂലെ  ?
പിരിയന്‍  അടിക്കുന്നതിനു  മുമ്പേ ഉടക്കാന്‍  തുടങ്ങി
മര്യാദക്ക്  ഇരുന്നു മോന്തിക്കോണം   ഒടക്കാന്‍  വന്നാല്‍
ചവിട്ടി  ഭിത്തിയില്‍  തേക്കും  .
ബോണ്ട ക്ക് ഇരിപ്പ്  ഉറക്കുന്നില്ല


ബെയറര്‍  വീണ്ടും ഫാളിന്‍
കുപ്പികള്‍ ,ഗ്ലാസ്സുകള്‍ ,അച്ചാറുകള്‍ , എല്ലാം റെഡി


മാക്രി എഴുനേറ്റു ..
ഒരു  മാന്ത്രികനെപ്പോലെ   പോക്കറ്റില്‍  നിന്നും  ഒരു വെളുത്ത
ടവ്വല്‍ വലിച്ചെടുത്തു  അന്തരീക്ഷത്തില്‍  വീശി .
ഒരു ഗ്ലാസ്സിന്റെ  മുകളില്‍  വിരിച്ചു .നടുക്ക്  വിരല്‍  കൊണ്ട്
ഒരു കുത്ത് .
ഇനി  നോക്കിക്കോണം
ആദ്യം നാരങ്ങാവെള്ളം  പതുക്കെ  ടവലിലൂടെ  ഒരു മുപ്പതു മില്ലി .
ഡേയ്  അതവന്‍ മൂക്കള തുടച്ച ടവല്‍ ആയിരിക്കും - കീടം ...


മിണ്ടരുത്  'ചതിയില്‍  വഞ്ചന പാടില്ലന്നല്ലേ  പ്രമാണം '?
അതുകൊണ്ട്  ഞാനിത്  പുതുതായി  വാങ്ങിയതാ - മാക്രി …


ഇനി  റം.
ടവലിലൂടെ  റം  പതുക്കെ പതുക്കെ  ഗ്ലാസിലേക്ക്
അത്ഭുതം  നാരങ്ങ വെള്ളത്തിന്‌  മുകളി ല്‍ റം .......
രണ്ടും തമ്മില്‍ കലരാതെ ..


ഇനി ജിന്‍ ...
അത്ഭുതം വീണ്ടും
നാരങ്ങ വെള്ളത്തിന്‌ മുകളി ല്‍ റം ,റമ്മിന്  മുകളില്‍  ജിന്‍ ..


ഇനി വിസ്കി .
നാരങ്ങ ,റം ,ജിന്‍ ,വിസ്കി  വീണ്ടും നാരങ്ങ ....പരസ്പരബന്ധമില്ലാതെ   ഒരു ഗ്ലാസില്‍ !
ഇതാണെടെ  കോക്ക്‌ടെയില്‍  ..
അങ്ങനെ എല്ലാ ഗ്ലാസ്സുകളും  നിറഞ്ഞു


'മാക്രി റോക്ക്ട്  '


ഇനി സോഡാ എവിടെ ഒഴിക്കും ?
അടിക്കുന്നെങ്കില്‍ 'ഗോലി  സോഡാ 'ഒഴിച്ച്  കഴിക്കണം .
കീട ത്തിന്  ആവേശം
ഗോലി സോഡാ ഒക്കെ പെപ്സിയുടെയും    കോക്കി ന്റെയും
കുത്തൊഴുക്കില്‍  പെട്ട്  വംശ നാശം സംഭാവിച്ചടെ ….


ഇത്  സ്ട്രോ കൊണ്ട്  വലിച്ചു പതുക്കെ പതുക്കെ കുടിക്കണം


മാക്രി  എഗൈന്‍ റോക്ക്ട്...........


ഏതായാലും  സംഗതി  കലക്കി  കുപ്പികള്‍ തീര്‍ന്നു    
കൊണ്ടേ യിരുന്നു .എല്ലാവരും നല്ല പിമ്പിരി ഫിറ്റ്‌ .


കീടം മൊബൈല്‍ എടുത്തു വിളി തുടങ്ങി .
ബോണ്ട പാട്ട്  തുടങ്ങി .
മണിക്കുട്ടന്‍ കൊട്ട് തുടങ്ങി ..
മാക്രി. ആണ്‍കുഞ്ഞും , പെണ്‍കുഞ്ഞും   ഉണ്ടാകുന്നതിനെ
കുറിച്ച്   ' വെളിപാട്  പുസ്തകം ' തുറന്നു ..
പിരിയന്‍  കണ്ണുമടച്ചു  ധ്യാനത്തില്‍  മുഴുകി ..


സംഗതി  ഒക്കെ ശരി പക്ഷെ ഒന്നുമായില്ലടെ   .ഓന്തച്ചന്‍
അങ്ങനെയാണ്   എല്ലാരും  അടിക്കുന്നതില്‍   ഒന്ന്  കൂടുതല്‍ വേണം .
ഡേയ് ..ബെയറര്‍  വീണ്ടും ഫാളിന്‍
നീ എന്താടെ  ഡ്യൂപ്ലിക്കേറ്റ്‌  ആണോ  തന്നത്  ?ഒന്നുമായില്ലടെ
സാറേ ,ഈ കോക്ക്‌ടെയില്‍  ഇങ്ങനാ പതുക്കേ  പിടിക്കൂ ...ഫിറ്റായില്ലങ്കി ല്‍  ഇവിടെ വേറൊരു  കോക്ക്‌ടെയില്‍  ഉണ്ട്
എടുക്കട്ടെ ?
അതെന്തരെടെ    ?


സാറെ ...ഇവിടെ അതിന്റെ പേര്  'പാത്രം'ന്നാ ..സ്പെഷ്യല്‍  ചാര്‍ജ്ജാ
ബെയറര്‍  ഒരു ഗ്ലാസില്‍  ഒരു കറുത്ത ദ്രാവകം കൊണ്ടുവെച്ചു
ഇതെന്തു സാധനം ?
സാറേ  ഇതാണ്  പാത്രം . കൌണ്ടറില്‍  ഒഴിച്ച്  കൊടു ക്കുമ്പോള്‍
പാത്രത്തില്‍  വീഴുന്നത്  ഒഴിച്ച്  കൊണ്ട്  വരുന്നതാ .നല്ല ഡിമാ ന്‍ഡാ സാറേ ..
നിങ്ങളുടെ  കോക്ക്‌ടെയില്‍  പോലെ  അല്ല , ഈ ബാറിലെ  എല്ലാ ബ്രാന്‍ഡും  ഇതില്‍ ഉണ്ടാകും .
ഡേയ്  വേണെലടി  കീടമേ


കീടം  എന്തിനും  റെഡി  സിന്റെ ക്സ് ടാങ്കിന്റെ  മനുഷ്യാ വതാരം !


അങ്ങനെ  മണിക്കുട്ടന്   ആശംസകള്‍  നേര്‍ന്ന്  എല്ലാരും ബാറിനു
പുറത്തേക്ക് ....


ആമയിഴ്ചാന്‍  തോടിന്റെ  അടുത്ത്  എത്തിയപ്പോഴാണ്
ബോണ്ടക്ക്   ബോധം വന്നത് .മുള്ളാന്‍  മറന്നടെ  ...മുള്ളുന്നിടത്  മലയാളികള്‍  ഒന്നാണല്ലോ , സമൂഹ മുള്ളല്‍
കഴിഞ്ഞ്  നോക്കിയ പ്പം  ഓന്തച്ചനില്ല !
അവന്‍ വാളായന്നു  തോന്നുന്നു .
ഒരു ടെലിഫോണ്‍  പോസ്റ്റിനു താഴെ ഓന്തച്ചന്‍
അവന്‍  ഇരുന്നേ  മുള്ളു ..
വാ പോകാം ...ഏണീരടെ ..


അയ്യോ  എന്റമ്മോ  ഞാനിപ്പം  ചാകുവേ .
എന്റെ നട്ടെല്ല്  നൂരുന്നില്ലടെ .
എനിക്ക്  എണീക്കാന്‍  പറ്റുന്നി ല്ലടെ എന്നെ രക്ഷിക്കണേ


ഓന്തച്ചന്‍ വലിയ വായില്‍ നിലവിളി  യാണ്
റോഡ്‌ സൈഡി ല്‍  ഉള്ളവര്‍ നോക്കുന്നു .. ആകെ കൊളമാ ക്കുമോ
ഓന്തച്ചന്‍  എണീ ക്കുന്നില്ല .വളഞ്ഞു വില്ല്  പോലെ  കുത്തിയിരിക്കുകയാണ്  .
ഓട്ടോ പിടി യടെ  ആശുപത്രിയില്‍  പോകാം


ഓട്ടോ വന്നു ,വില്ല് പോലെ  വളഞ്ഞിരിക്കുന്ന   ഓന്തച്ചനെ
പൊക്കിയെടുത്തു   ഓട്ടോ യിലിട്ടു .
പോട്ടെ  ഹോസ്പിറ്റല്‍ ...
ഓന്തച്ചനാണങ്കില്‍   നിലവിളി  തുടരുന്നു .
എവനെ  കൊല്ലാന്‍  തട്ടിക്കൊണ്ടു  പോകു വാന്നു  പറഞ്ഞു
 നാട്ടുകാര്‍  കൈവച്ചാലോ.


അടിച്ചതെല്ലാം   ആവിയായി   പോയി .കോക്ക്‌ടെയില്‍   പോക്കായി


ആശുപത്രിയില്‍ എത്തി ..
ഓന്തച്ചന്‍ ആട്  പെറാന്‍  നില്‍ക്കുന്നപോലെ  വളഞ്ഞു നില്‍പ്പാണ് .
ഡ്യൂട്ടി  ഡോക്ടറുടെ  മുറിയിലേക്ക്
അവിടെ  ഒരു ഡോക്ടറും  നേഴ്സ് ഉം ..
ഡോക്ടറെ  കണ്ടതും ഓന്തച്ചന്‍ നിലവിളി  കൂട്ടി .


സാറേ  എന്റെ  നട്ടെല്ല്  പോയേ  ...അയ്യോ  എന്റമ്മോ  ഞാനിപ്പം  ചാകുവേ …
എന്നെ  രക്ഷിക്കണേ ….
ഡോക്ടര്‍  പരിശോധന  തുടങ്ങി .ഏന്തു പറ്റിയതാ ?
പറ്റിയ തൊക്കെ  വിശദമായി  പറഞ്ഞു .
സാരമില്ല  ഒരു ഓപ്പറേഷന്‍ വേണ്ടിവരും  .പത്തു രണ്ടായിരം  രൂപ ചിലവാകും ,ഉടന്‍ വേണം .


ഓപ്പറേഷന്‍  എന്ന് കേട്ടതും  ഓന്തച്ചന്‍  കരച്ചിലിന്റെ   വോള്യം കൂട്ടി .
അയ്യോ  എന്റമ്മോ  ഞാനിപ്പം  ചാകുവേ എന്നെ  രക്ഷിക്കണേ.
ആദ്യം  ഇതിനോട്   മിണ്ടാതിരിക്കുവാന്‍   പറ ...ഇതെന്താ  പോത്തിന്റെ  ജന്മമാണോ  - ഡോക്ടര്‍


അല്ല ഓന്താണ്  എന്ന്  പറയണമെന്ന്   ഉണ്ടായിരുന്നു . ആശുപത്രി  ആയി പോയില്ലേ ?


ഡോക്ടര്‍  നേഴ്സ് നെ നോക്കി ,ഒരു സിറി ഞ്ചും മരുന്നുമായി  വന്ന നേഴ്സ്
കൊടുത്തു  ഒന്ന്  ചന്തിക്കിട്ട് ..
ഓന്തച്ചന്റെ  വോള്യം  കുറഞ്ഞു കുറഞ്ഞു വന്നു.ബാറ്ററി  പോയ
റേഡിയോ  പോലായി  ,അനക്കം ഒന്നും ഇല്ല .


സിസ് റ്റര്‍ ആ വലിയ  കത്രിക  സാധനങ്ങളും  എടുത്തോളൂ
സര്‍ഓപ്പറേഷന്‍  തിയറ്റര്‍ ?
ഏന്തു ചെയ്യണമെന്നു  എനിക്ക്  അറിയാം , നീയാണോ  ഞാനാണോ  ഡോക്ടര്‍ ? എല്ലാം  വെളിയിലോട്ടു  മാറി നിന്നെ .
ഡാ ..ഇത്  വാജ്യ ഡോക്ടര്‍  ആണന്നു തോന്നുന്നു .കത്രിക കൊണ്ട്
ഓപ്പറേഷന്‍  ചെയ്യാന്‍  പോകുന്നു  -ബോണ്ട.
മിണ്ടാതിരിയടാ.


എടാ ഇവനെങ്ങാനും  തട്ടി പ്പോയാല്‍  എല്ലാം തീരും .കീടത്തിന് പേടി .
മണിക്കുട്ടന്  ഭാര്യ ഗര്‍ഭിണി  ആയില്ലായിരു  ന്നെങ്കിലും  വേണ്ടിയിരുന്നു  എന്ന്  തോന്നി പ്പോയി ,,,


ഡാ .. ഒരാളിങ്ങു വന്നെ ..
ഓന്തച്ചന്‍  കൊഞ്ച് പോലെ ചുരുണ്ട് കിടപ്പാണ്
ഡോക്ടര്‍  തുണി വെട്ടുന്ന വലിയ ഒരു കത്രികയുമായി  നില്‍പ്പാണ് .
ഇവന്റെ കയ്യും കാലും ബലമായി  പിടിച്ചോ  .
ഡോക്ടര്‍ കത്രിക  ഓന്തച്ചന്റെ  'സന്താന ഗോപാലത്തിന്റെ ' മുകളില്‍  ജീന്‍സിനും  ഷര്‍ട്ടിനും മിടയിലൂടെ  കടത്തി ...
ഓന്തച്ചനെ  വാസക് ടമി ചെയ്യാന്‍ പോകുന്നോ
ചത്തത് തന്നെ.ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഡോക്ടര്‍  ഞങ്ങളുടെ  മുഖത്ത്  നോക്കി ഒറ്റപ്പിടി  .


                                     ' ടക്ക് '     
                   
ഓപ്പറേഷന്‍  കഴിഞ്ഞു ,ഉറക്കം  തെളിയുമ്പോള്‍  ചുമന്നോണ്ട്  പോക്കോണം .
ഡോക്ടര്‍  തിരികെ  കസേരയില്‍  വന്നിരുന്നു , ഒരു കവിള്‍
വെള്ളം കുടിച്ചു .


രണ്ടായിരം രൂപ യുടെ ഓപ്പറേഷന്‍  ഇത്രയേ യുള്ളോ ?


എടാ .. കഴുതകളെ ..
വെള്ളമടിച്ചാല്‍  ആവിശ്യത്തിന്  അടിക്കണം .
ജീന്‍സിന്റെ  ബട്ടന്‍സ്  ഷര്‍ട്ടിന്റെ  ഹോളില്‍  കടത്തിയിട്ടാല്‍ എതവന്റെ  നട്ടെല്ലാടാ നിവരുക ?


                          ഓന്തച്ചന്‍ അപ്പോഴും സുഖ നിദ്രയിലായിരുന്നു 





















Sunday 2 October 2011

നാഡി ജ്യോതിഷം // Naadi Jyothisham



കേരളം .....
മധുരം  മനോജ്ഞം .
വിദ്യാ സമ്പന്നരുടെ നാട് ,
തൊഴില്‍ ഇല്ലാ പടയുടെ നാട് .
 കായലുകളുടെയും,
കുളങ്ങളുടേയും ,പുഴകളുടെയും നാട് ,
കുപ്പി വെള്ളത്തില്‍ ദാഹം തീര്‍ക്കുന്നവരുടെ നാട് .
ഏറ്റവും കൂടുതല്‍ ആശുപത്രികളുടെ നാട്,
മഴ വന്നാല്‍ പനിച്ചു വിറയ്ക്കുന്ന വരുടെ നാട്.
അതെ ,
വൈരുധ്യങ്ങളുടെ നാട് ,
വൈരുധ്യാത്മക ഭൌതികവാദത്തിന്റെയും  നാട് .


പറ്റിപ്പ് കാരുടെ നാട്, പറ്റിക്കപെടുന്ന വരുടെയും നാട്.
ആട്, മാഞ്ചിയം , മണി ചെയിന്‍ ,തട്ടിപ്പ്‌ കഥകള്‍ എത്രയെത്ര ......


ഇവിടെ  ഞാന്‍ ഒരു അധ്യാത് മിക തട്ടിപ്പിന്റെ ഇരയായ കഥ .


പത്തു പതിനൊന്നു  വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 
ഞങ്ങളുടെ ഓഫീസിലെ സുപ്പര്‍ വൈസര്‍ ആണ് പറഞ്ഞത് 
തമിഴ്നാട്ടിലെ "വൈത്തീസരന്‍ " കോ വിലില്‍ നിന്നും നാഡി ജോതിഷക്കാര്‍ 
തിരുവനന്തപുരത്ത്ക്യാമ്പ്‌ ചെയുന്നു അദ്യേഹം പോയി കണ്ടിരുന്നു. 
ഭൂതം ,ഭാവി ,വര്‍ത്തമാനങ്ങള്‍ എല്ലാം പറയും .
ഷെയര്‍ മാര്‍ക്കറ്റില്‍ ആണത്രേ  അദ്യേഹത്തിന്‍റെ ഭാവി .


അതാണ് കാര്യം,
 ഈയിടെ ആയി ഇംഗ്ലീഷ് പത്രങ്ങള്‍ ആണ് വായന .
ഷെയര്‍ ബിസിനസ്സിന്റെ 
മാഹാത്മ്യത്തിന്റെ കഥകളാണ് ഇപ്പോള്‍ കൂടുതലും പറയുന്നത് .
ഉച്ചക്ക് ര ണ്ടെണ്ണം വീശാന്‍ പോയ വിജിയും സുരേഷും
 അദ്യേഹത്തെ സന്ധ്യാ ബാറിനു അടുത്ത് വച്ച് കണ്ടത് ,
ബാറില്‍ നിനും ഇറങ്ങിയത്‌ ആണെന്നും അല്ല  ബാറിനടുത്തുള്ള 
ഷെയര്‍ ബ്രോക്കറുടെ ഓഫീസില്‍ നിന്നും വന്നതാണെന്നും
 ഉള്ള തര്‍ക്കം കുറേ നാളായി സജീവമായിരുന്നു .


അല്‍പ്പം കമ്മ്യൂണിസവും,നിരീശ്വര വാദവും തലയ്ക്കു പിടിച്ചിരുന്ന 
കാലമായിരുന്നതിനാല്‍ നാഡി ജ്യോതിഷത്തോട് അത്ര താല്‍പ്പര്യം കാണിച്ചില്ല .


പിന്നീട് ബാലുവും സതിയുംആണ്  നാഡിജ്യോതിഷത്തെ കുറിച്ച് 
വിശദമായി പറഞ്ഞു തന്നത് .
തമിള്‍നാട്ടില്‍   ഒരു വൈത്തീശ്വരന്‍ കോവില്‍ ഉണ്ട് .
അവിടെ, ഇന്നുവരെ ജനിച്ചിട്ടുള്ളവ രു ടെയും,
ഇനി ജനിക്കാനുള്ളവരുടെയും ജാതകങ്ങള്‍ പനയോലകളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട് .
ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങള്‍ ,
പുനര്‍ജന്മം ,മുന്‍ജന്മം തുടങ്ങി ഒരു മനുഷ്യന്റെ എല്ലാ കാര്യ ങ്ങളും
 പനയോലയില്‍ ഉണ്ടാവും .അഗസ്ത്യമുനിക്ക്‌ ഭഗവാന്‍ പരമേശ്വരന്‍ ഉപദേശിച്ച 
ജ്യോതിഷമാണത്രേ ഇത് .അവിടുത്തെ ഒരു പുരാതന 
കുടുംബത്തിന്റെ അധീനതയില്‍ ഒരു അജ്ഞാത ഗുഹയില്‍ ആണത്രേ 
ഈ പനയോല കെട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത് .


ഈ ജ്യോതിഷ രഹസ്യങ്ങള്‍ അറിയുന്നതിന് ഇന്നിന്ന ദിവസം ഇന്നിന്ന ആളുകള്‍ 
അവിടെ വരുമെന്നും അവിടെ എഴുതി വച്ചിട്ടുണ്ടത്രേ.


ജ്യോതിഷം അറിയാന്‍ വരുന്നവര്‍ അവരുടെ തള്ളവിരലിന്റെ  മുദ്ര 
ആദ്യം  നല്‍കണം .അത് ഉപയോഗിച്ച് അസംഖ്യം 
പനയോലകളില്‍ നിന്നും നമ്മുടെ പനയോല തേടി എടുത്ത്  
നമ്മുടെ ഭൂതവും ഭാവിയും പറയും !!!!


ഒരിക്കല്‍ ഒരു സായിപ്പിന്റെയും മദാമ്മ യുടെയും
 വായില്‍ ഒതുങ്ങാത്ത പേര് മാത്രമല്ല
 അവരുടെ മാതാപിതാക്കളുടെയും പേരുകളും അവര്‍ കഴിഞ്ഞ ജന്മത്തില്‍ ആരായിരുന്നുവെന്നും 
അവരുടെ ജോലി എന്താണെന്നും പ്രവചിച്ചത്രേ ! 


തിരുവനന്തപുരത്തുകാര്‍ക്ക് എളുപ്പത്തിനു വേണ്ടി 
അവര്‍ ഇവിടെ വന്നതാണത്രേ.സംശയങ്ങള്‍ ബാക്കിയായിരുന്നു .
കോടാനുകോടി ജനങ്ങളുടെ പനയോലകെട്ടുകള്‍ 
സൂക്ഷിക്കാന്‍ ഈ വൈത്തീശ്വരന്‍ കോവില്‍ മതിയാകുമോ ?
പ്രാഥമിക വിവരങ്ങള്‍ പറഞ്ഞു തരുന്നതിന് 
250 രൂപ ഫീസ് എന്നത് അല്‍പ്പം മനപ്രയാസം 
ഉണ്ടാക്കിയങ്കിലും  ഒടുവില്‍ ഭാവി അറിയാന്‍ തന്നെ തീരുമാനിച്ചു .
കൂടുതല്‍ ഓരോ കാര്യങ്ങള്‍ അറിയാനും കൂടുതല്‍ ഫീസ്‌ കൊടുക്കണം .


അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ശ്രീ കണ്ടേശ്വരം അമ്പലത്തിനടുത്തുള്ള 
 നാഡിജ്യോതിഷാലയത്തില്‍ എത്തി .
ഒരു വലിയ വീട് ,മുന്നിലൊരു വരാന്ത.
അവിടെ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ .
ഭിത്തിയില്‍ സ്വദേശികളുടെയും വിദേശികളുടെയും
 രാഷ്ട്രീയക്കാരുടെയുംസിനിമാ താരങ്ങളുടെയും 
കൂടെ കസവ്‌ പുതച്ച ഒരാളുടെ അസംഖ്യം ഫോട്ടോകള്‍.
അതുകഴിഞ്ഞ് ഒരു ഒറ്റ മുറി ,അവിടെ ഒരു കക്ഷി കസവ് മുണ്ടും വെള്ള ഷര്‍ട്ടും
വിശാലമായ ചന്ദനക്കുറിയു മായി  ഒരു മേശക്ക് പുറകില്‍ .
അദ്ദേഹമാണ് മാനേജര്‍.അവിടെയാണ് തള്ളവിരല്‍ മുദ്രയും പണവും നല്‍കേണ്ടത് . 


മാനേജര്‍ അണ്ണനെ നല്ല പരിചയം എത്ര ആലോചിച്ചിട്ടും ആരാണെന്ന് തെളിയുന്നുമില്ല. 


ഒരു ദിവസം രണ്ടു പേരുടെ ജാതകം മാത്രമേ പരിശോധിക്കൂ .അതുകൊണ്ട് 
എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമാണ്അന്ന് സമയം ലഭിച്ചത് .
അവരുടെ വിരല്‍ മുദ്രയും എടുത്തു കാശും വാങ്ങി രണ്ടു അസിസ്റ്റന്റ്‌ 
നാഡി ജ്യോതിഷികളുടെ അടുത്തേക്കയച്ചു .
ഞങ്ങള്‍ ഇരിന്നതിനു അടുത്ത് രണ്ടു മുറികള്‍ വലതു വശത്തെ മുറിയില്‍ അഗസ്ത്യമുനിയുടെ 
ഒരു വലിയ ഫോട്ടോ കുടെ അസംഖ്യം ദൈവങ്ങളുടെ ഫോട്ടോയും.
അവിടെ ഒരു പലകയില്‍ വെളുത്ത് ആജാനുബാഹുവായി ഒരു ആള്‍ .
മാനേജര്‍ പേര് വിളിക്കുന്നതിനു അനുസരിച്ച് ഊരോരുത്തരായി 
അകത്തേക്ക് പോകുന്നു.സാമിയാരുടെ കാലു തൊട്ടു വണങ്ങുന്നു .
പണമായും മറ്റുസാധനമായും എന്തൊക്കയോ കൊടുക്കുന്നു.
അനുഗ്രഹം തേടുന്നു .


മാനേജരോട്കാര്യം ചോദിച്ചു .
"ഇതിനു മുന്‍പ്‌ ഫലമറിയാന്‍ വന്നവരാണ് ,പ്രവചനങ്ങള്‍ സത്യമായതിലുള്ള
സന്തോഷംകൊണ്ട് കാഴ്ച ദ്രവ്യങ്ങളുമായി അനുഗ്രഹങ്ങള്‍തേടി  വന്നതാണ് ."


ഞാന്‍ മാനേജരുടെ മുറിയില്‍ തന്നെ ഇരിക്കുകയാണ് .
"നല്ല മുഖപരിചയം എവിടയോ കണ്ടത്പോലെ  "
"എനിക്ക് സാറിനെ അറിയാം .
പണ്ട് സലാം ലോഡ്‌ ജില്‍ സാറ് താമസിച്ചിട്ടുണ്ട് .
അന്ന് ഞാന്‍ സുകുമാരണ്ണന്റെ കൂടെ ഉണ്ടായിരുന്നു ."
 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തിരുവനന്തപുരത്ത് 
ആദ്യമായി ജോലി കിട്ടി വന്നപ്പോള്‍ 
ആയുര്‍വേദ കോളെജിനു താഴെ സലാം ലോഡ്ജില്‍ 
ആണ് താമസം തരപ്പെട്ടത് .
അന്ന് അതിന്റെ മാനേജര്‍ ആയിരുന്ന സുകുമാരണ്ണന്റെ 
ശിങ്കിടി ആയി നടന്ന അണ്ണന്‍ 
വൈകുന്നേരങ്ങളിലെ ഉന്മാദപ്പാര്‍ട്ടി കളിലെ "അറ്റന്‍ഡണ്ട് "
അതായത് ഞങ്ങളുടെ ഭാഷയില്‍ "പശ "


"അണ്ണാ ഇവിടെ ?"
"ഡേയ്ഞാന്‍ അതൊക്കെ വിട്ടടെയ് "
"പണി ഒന്നും ഇല്ലാത്ത കാലത്ത്‌ ആണ് വീട് ബ്രോക്കര്‍ പണി 
തുടങ്ങിയത് അങ്ങനെയാണ് നാഡിക്കാര്‍ക്ക് ഈ വീടെടുത്തു
 കൊടുത്തതും മാനേജര്‍ ആയതും "


അണ്ണാ ഇതെന്തു പരിപാടി?
ഇത്  വൈത്തീശ്വരന്‍ കോവിലില്‍ നിന്നും വന്ന പെരിയ സ്വാമി .
നമ്മുടെ കണ്ണില്‍ നോക്കി കാര്യങ്ങള്‍ പറയും .പറഞ്ഞാപ്പറഞ്ഞതാ കണ്ടില്ലേ 
ആളുകള്‍ ദക്ഷിണയുമായി വരണത് !


നാഡി നോക്കാന്‍ എന്തുസമയം എടുക്കും?
ഒരു മൂന്നു മണിക്കൂര്‍.നാഡി കിട്ടിയാല്‍ പെരിയ സ്വാമിയുടെ അടുത്ത് 
അയക്കും അദ്ദേഹം ഫലങ്ങള്‍ ഒരു ബുക്കില്‍ എഴുതി  തരും, 
കാസറ്റില്‍ ആക്കിതരണമെങ്കില്‍ 100 രൂപ എക്സ്ട്രാ ....
ഒരു ബ്ലാങ്ക് കാസ്സെറ്റ്‌ കൊണ്ടുവരണം .


നാഡി പരിശോധിപ്പിക്കണോ എന്ന് വീണ്ടും സംശയമായി.
ഏതായാലും വന്നതല്ലേ പരിശോധിപ്പിച്ചിട്ടുതന്നെ കാര്യം.തീരുമാനം ഉറപ്പിച്ചു .
അണ്ണാ ഏതായാലും രണ്ടു മൂന്ന് മണിക്കൂര്‍ ആവുമല്ലോ അവരുടെ 
നോക്കി തീരാന്‍.അത് കഴിഞ്ഞു ഞാന്‍ വരാം.രാവിലെ ഒന്നും കഴിച്ചതല്ല .
"ഡേയ് ...ഞാനും വരുന്നടെ ,ഒരു ചായ കുടിക്കാം" 
"അടുത്തത് വിശാലാക്ഷി "
കൂടി ഇരുന്നവരോടായി പറഞ്ഞ് അണ്ണന്‍ എന്റെ കൂടെ ....


'അണ്ണാ പഴയ "ബ്രാന്‍ഡി" പരിപാടിയൊക്കെ"?


'ഇവിടെ അതൊന്നും നടക്കൂലടെ '


ഓരോരോ ചായയും കുടിച്ച് ഞങ്ങള്‍ പിരിഞ്ഞു 
കൂടെ ഒരു പത്തു മണീസ് അണ്ണനും കൊടുത്തു .


അങ്ങനെ സുഹൃത്തുക്കള്‍ ഉച്ച കഴിഞ്ഞു ജാതകവും കാസെറ്റും ആയി വന്നു.
 മൂന്നു ദിവസം കഴിഞ്ഞു വരാന്‍ എന്നോടും പറഞ്ഞു.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നാഡിജ്യോതിഷ നിലയത്തില്‍ എത്തി .


മാനേജര്‍ അണ്ണന്‍ വിരല്‍ പ്രിന്റ്‌ എടുത്തു .
ചിന്ന സ്വാമിയുടെ അടുത്ത് അയച്ചു .
എന്റെ വിരലടയാളവുമായി ചിന്ന സ്വാമി അകത്തേക്ക് 
കുറച്ചു കഴിഞ്ഞ് ഒരു താളിയോല കെട്ടുമായി വന്നു 


ഒരു മേശയുടെ ഇരു പുറവുമായി ഞങ്ങള്‍ ...
തമിഴില്‍ ആണ് സംസാരം .
നിങ്കളുടെ പേര്  "സ "  എന്നഅക്ഷരത്തില്‍ ആണോ തുടങ്ങുന്നത്?
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി 
താളിയോലയുടെ ഒരു താള്‍ മറിച്ചു
"ക" യില്‍ ആണോ തുടങ്ങുന്നത്?
ഞാന്‍ വീണ്ടും തലയാട്ടി -അല്ല .
വീണ്ടും താളുകള്‍ മറിഞ്ഞു 
വീണ്ടും വീണ്ടും ചോദ്യങ്ങള്‍ വന്നു  കൊണ്ടേയിരുന്നു .
അമ്മയുടെ പേര് "ര " യില്‍ ആണോ?
അച്ഛന്റെ പേര് "ദ" യിലാണോ?
അവസാന താളും മറിച്ചു കഴിഞ്ഞപ്പോള്‍ 
പറഞ്ഞു പേര് ഈ ഏടില്‍ ഇല്ലാ. 
ചിന്ന സ്വാമി വീണ്ടും ഒരു പനയോല കെട്ടുമായി വന്നു .
വീണ്ടും ചോദ്യങ്ങള്‍ 
നിങ്ങള്‍ ജനിച്ച സ്ഥലം ഇന്ന അക്ഷരത്തില്‍ ആണോ?
കുറെ ചോദ്യങ്ങള്‍ ആയി.
എന്തോ ഒന്നും ഒത്തു വരുന്നില്ല.


ഒടുവില്‍ മൂന്നാമത്തെ താളിയോലയും വന്നു.
പേര് "M" ഇല്‍ ആണോ തുടങ്ങുന്നത്?
ങ്ങേ..അഗസ്ത്യന്‍ ഇംഗ്ലീഷും പഠിച്ചിട്ടുണ്ടോ?
ഇനി ഇംഗ്ലീഷില്‍ ആണോ താളിയോല?
ഞാന്‍ അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ ഒരു വിഫല ശ്രമം നടത്തി .
ഏന്തോക്കയോ കുനുകുനാഎഴുത്തുകള്‍ ...ഒന്നും മനസിലായില്ല .
അവസാന താളും മറിഞ്ഞു , എന്റെ പേര് മാത്രം ഇല്ലാ.


"അത് വന്ത് ഉങ്ക ഏട് ഇങ്കെ ഇല്ലൈ .അത് വൈത്തീസ്വരന്‍
കൊവിലിലെന്ത് എടുത്തിട്ട് വരലെ.ഇനി വറ തിങ്കള്‍ കഴമ 
താന്‍ നാങ്ക കോവിലിലെ പോയി എടുത്തിട്ട് വര മുടിയും.
ആനാ നീങ്ക വറ ബുധന്‍ കഴമ വാങ്കോ ".
ജ്യോതിഷ ശിങ്കം മൊഴിഞ്ഞു .


നീ വിശ്വാസം ഇല്ലാതെ പോയത് കൊണ്ടാണ് ഏട് കിട്ടാത്തത് 
സൂപ്പര്‍ വൈസറും കൂട്ടുകാരും കുറ്റപെടുത്തി .
ഞങ്ങളുടെയെല്ലാം മാതാപിതാക്കളുടെയും കുട്ടികളുടെയും വരെ 
പേരുകള്‍ പറഞ്ഞല്ലോ ?
വീട്ടില്‍ ചെന്ന് എത്ര ആലോചിച്ചിട്ടും എന്റെ മാത്രം ഏട് 
കിട്ടാത്തത് എന്തെന്ന് പിടുത്തം കിട്ടിയില്ല.


അടുത്ത ബുധനാഴ്ച വീണ്ടും പോയി.
അന്ന് കഴിഞ്ഞ തവണ കണ്ട താളിയോല അല്ല .
കുറച്ചുകൂടി പുതിയതും വലുതും.
അതുതന്നെ എന്റേത് .പക്ഷെ അഗസ്ത്യന്റെ കാലത്ത് എഴുതിയത് 
ഇത്രയും പുതിയതോ?
വീണ്ടും പഴയ പടി ചോദ്യങ്ങള്‍ .താളിയോലകളുടെ അവസാന താളും മറിഞ്ഞു .  
പക്ഷെ എന്റെ മാത്രം കിട്ടിയില്ല .


പലരും തങ്ങളുടെ "തലേവരയുമായി" പോകുന്നത് ഞാന്‍ 
നിരാശയോടെ നോക്കി നിന്നു.
ഇനി അഗസ്ത്യമുനി എന്റെ പേര് എഴുതാന്‍ വിട്ടു പോയതാണോ .


അതിനിടെ ചെറിയ സ്വാമിയെ പെരിയ സ്വാമി വിളിച്ചു.
താളിയോല മേശ പുറത്തു വച്ച് ചെറിയ സ്വാമി പോയി.
ഞാന്‍ അതു പതുക്കെ എടുത്തു നോക്കി .തമിഴില്‍ എന്തക്കൊയോ എഴുതിയിരിക്കുന്നു.
ഞാന്‍ പേന എടുത്തു അതിന്റെ പുറകില്‍ "+" എന്നൊരു അടയാളം ഇട്ടു .
എഴുതിയത് ഒന്നും വായിക്കാന്‍ പറ്റുന്നില്ല.പക്ഷേ അതില്‍ വിരലടയാളമോ 
ഗ്രഹനില കുറിച്ചതോ ഒന്നും കണ്ടില്ല. 


"ഇനി ഉങ്ക ഏട് പാക്കണം ന്നാ വൈത്തീസ്വരന്‍ കോവിലുക്ക് പോയി താന്‍ 
പാക്കണം ,ഉങ്ക ഏട് ഇങ്കെ ഇല്ലൈ".


"250 രൂപ സ്വാഹാ"
ഞാന്‍ മനസ്സില്‍ ഓര്‍ത്തു .


"സ്വാമീ അങ്ങനെ പറയരുത്  ഇപ്പം എന്നോട് നിലമ റൊമ്പ മോശം,
 വൈത്തീസ്വരന്‍ കോവിലുക്ക് പോകാനൊന്നും ഇപ്പ മുടിയാത് ,
നീങ്ക എപ്പടിയാവത് ഏട് പാത്തു തരണം."
ഞാന്‍ മാനേജര്‍ അണ്ണന്റെ സഹായം തേടി.


ഒടുവില്‍ അടുത്ത ആഴ്ച വീണ്ടും വരാന്‍ പറഞ്ഞു.
ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ തെളിഞ്ഞു വന്നു.


ഇതൊരു അശ്വമേധം പരിപാടിയാണ് .
അശ്വമേധം ശാസ്ത്രീയ നിഗമനങ്ങള്‍ ആണങ്കില്‍,
ഇത്  ഒരു  ഊഹക്കളി 
നമ്മള്‍ എന്തങ്കിലും സൂചന കൊടുത്താലേ 
അവര്‍ പേര് കണ്ടു പിടിക്കു,ഭാവി പ്രവചിക്കു.


ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
ലോകത്തിലെ കോടി കണക്കിന് ജനങ്ങളുടെ 
മുഴുവന്‍ കാര്യങ്ങളും ഏഴുതി സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ 
വൈത്തീസ്വരന്‍ കോവില്‍ പോരാന്നും,അവരുടെ കയ്യില്‍ ഉള്ള 
താളിയോലകള്‍ അഗസ്ത്യമുനിയുടെ കാലത്തേതല്ലന്നും ,
ഈ അടുത്ത കാലത്ത്‌ എഴുതിയതാണന്നും 
പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല .ഒരാളുടെ ഗ്രഹനിലയും 
ഫലങ്ങളും വിശകലനങ്ങളും മുക്കാലടി നീളവും മൂന്ന്‌ ഇഞ്ചു  വീതിയും
  ഉള്ള ഒരു പനയോലയില്‍ എഴുതി വക്കാനുള്ള ഒരു ഭാഷയും 
ഇന്നേ വരെ കണ്ടു പിടിച്ചി ട്ടില്ലെന്നും 
ഒന്നും ആരും അംഗീകരിച്ചില്ല .


"നീ യാച്ചു ഉ ന്‍ തല വിധി യാച്ച്"
തമിഴന്‍ സൂപ്പര്‍ വൈസര്‍ തലയില്‍ കൈ വച്ചു.


വീണ്ടും സംശയങ്ങള്‍,ഈ നാടിജ്യോതിഷം മനസമാധാനം 
നഷ്ട പ്പെടുത്തി .ഇനി അവിടെ പോയി കാര്യങ്ങള്‍ പന്തി ആയില്ലങ്കില്‍
അവന്‍മാര്‍ വല്ല ഗുണ്ടകളെ വിട്ടു തല്ലിക്കുമോ?മാനേജര്‍ ആണങ്കില്‍ 
ആള്‍ അല്പം പിശകും.
ഏതായാലും പോകാന്‍ തീരുമാനിച്ചു.
വീണ്ടും പഴയ പല്ലവി.തലയാട്ടല്‍ അവസാനിപ്പിച്ചു വല്ലതും 
പറയാന്‍ തീരുമാനിച്ചു.
സാര്‍, പേര് "P" യിലെ താനേ  ആരംഭം?
അവസാനം  p മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
വീണ്ടും ഇംഗ്ലീഷ്. ഞാന്‍ പറഞ്ഞു "ആമാ"
പേരിലെ അഞ്ചു എഴുത്ത് താനേ ഇരിക്ക്?
"ഇല്ലൈ മൂന്ന് "
പിന്നെ പറഞ്ഞു പറഞ്ഞ് "പ്രദീപി"ല്‍ കൊണ്ടെത്തിച്ചു.
അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ ശരിയായില്ല 
വേറെ പനയോലകള്‍ എത്തി.
അത്ഭുദം മുന്‍പ് ഞാന്‍  + ചിഹ്നം ഇട്ട പനയോലക്കെട്ടും വന്നു.
പിന്നീട് ഞാന്‍ അല്‍പ്പം "ക്ലൂ" കൊടുക്കാന്‍ തുടങ്ങി. 
ഒടുവില്‍ എന്റെ ജാതകം ഉള്ള ഏട് കണ്ടെത്തി !!
ഇതെല്ലാം കുറിച്ച് എടുത്ത്നാഡി വിദഗ് ധന്‍ ഓലക്കെട്ടുമായി പോയി .


"നീങ്ക കൊഞ്ചനേരം വെളിയിലെ ഉക്കാരുങ്കോ "
ഞാന്‍ മാനേജരുടെ അടുത്ത് തിരിച്ചെത്തി
അങ്ങേരെയും വിളിച്ച് ഒരു തട്ടുചായയും കുടിച്ച് തിരിച്ചു വന്നു.
കുറച്ചു നേരം കഴിഞ്ഞു .വയറ്റില്‍ ഒരു അസ്കിത.


"അണ്ണാ ചായ കുടിച്ചതാണെന്നു തോന്നുന്നു ഒരു വെപ്രാളം ,
ഇവിടെ ബാത്ത്റൂം ഉണ്ടോ. "
"അതിനെന്ത്,ദാ അവിടെ "വീടിനു പുറത്തേക്കു ചൂണ്ടി മാനേജര്‍ .


കാര്യം സാധിച്ചു തിരിച്ചു വരുന്ന വഴിയില്‍ ആയിരുന്നു
 പനയോല കെട്ടുകള്‍ വയ്ക്കുന്ന മുറി. 
അവിടെ ആരും ഇല്ലാ.അകത്തു കയറി നോക്കിയാലോ?
പതുക്കെ വാതില്‍ തള്ളി നോക്കി .ചാരിയിട്ടേയുള്ളൂ .
അസം ഖ്യം നാഡികള്‍ പ്രതീക്ഷിച്ച ഞാന്‍ 
കണ്ടത് ഒരു മേശപ്പുറത്ത് നാലഞ്ച് താളിയോലകള്‍.
ഒരു തമിഴ് ശതവര്‍ഷ പഞ്ചാംഗം,
മുറിയില്‍ ഒരു അയയില്‍ ഒരു വരയന്‍ നിക്കറും രണ്ടു തോര്‍ത്തും
 ഒരു ഷര്‍ട്ടും  ഉണക്കാന്‍ ഇട്ടിരിക്കുന്നുതറയില്‍ ഒരു പുല്‍പ്പായ,അതിനടുത്ത് ഒരു ഹാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടി.
അതില്‍കുറച്ച്കടലാസും 
"ബാഗ്‌ പൈപ്പറിന്റെ" ആണോ "ബിജോയ്സിന്റെ" 
ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു മഞ്ഞക്കൂടും!


പിന്‍കുറിപ്പ്‌ :-
ഒരിക്കല്‍ ഇതിനെ കുറിച്ച് യുക്തി വാദി സംഘത്തില്‍ 
സജീവമായി പ്രവര്‍ത്തിച്ചിരുന്ന ,എന്റെ അടുത്ത സു ഹൃ ത്തിന്റെ 
സഹോദരിയോട്‌ സൂചിപ്പിച്ചിരുന്നു.പക്ഷേ
കാര്യമായ ഇടപെടല്‍ ഒന്നും ഉണ്ടായില്ല .


ഇപ്പോഴും "നാടിക്കാര്‍" തിരുവനന്തപുരത്ത് ധാരാളം !!!!!


Monday 26 September 2011

കണ്ണീര്‍ പുത്തനാര്‍......



ഒരു ചെറിയ ആശ്രദ്ധ, പാലിക്കാത്ത ഒരു നിയമം 
അല്ലങ്കില്‍ നടപ്പിലാക്കാത്ത ഒരു പ്രഖ്യാപനം ....

2011 സെപ്റ്റംബര്‍ 26,
പാര്‍വ്വതീ പുത്തനാറില്‍ സ്കൂള്‍ വാന്‍മറിഞ്ഞു ,
കളര്‍ പെന്‍സിലുകളുടെയും ,
കളിപ്പാട്ടങ്ങളുടെയും  ലോകത്തുനിന്നും ,
കനികയും, ആരോമലും, കൃഷ്ണപ്രിയയും, അശ്വിനും 
യാത്രയായി.

2011 ഫെബ്രുവരി 11,
 കരിക്കകത്തു ആറു കുരുന്നുകളും 
 ഒരു ആയയും സ്കൂള്‍ വാന്‍മറിഞ്ഞ് 
അകാലത്തില്‍ പോലിഞ്ഞു  പോയി .

അതിനു മുമ്പ് പോലീസിനെ പേടിച്ചു
 ബൈക്കില്‍  പാഞ്ഞ യുവാക്കളും .....

പാര്‍വതി പുത്തനാര്‍,കണ്ണീര്‍ പുത്തനാറായി മാറുന്നോ ?
അല്‍പ്പം കണ്ണീര്‍ നമുക്ക്‌ ബാക്കി വയ്ക്കാം
അടുത്ത ദുരന്തത്തിനുപൊഴിക്കാന്‍ .....

Wednesday 21 September 2011

"ഗോഡ്സ്‌ ഓണ്‍" പക്ഷികള്‍ ........... God's own pakshikal


 ഇതു പറഞ്ഞു കേട്ട കഥയാണ്.
 


 കഥകളില്‍ തത്വ ശാസ്ത്രത്തിന്റെ 
ചിരികള്‍ ഒളിപ്പിച്ച
 നസിറുദീന്‍ ഹോജയും ഭാര്യയും 

God's own country സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു,നേരെ തിരുവനന്തപുരത്ത് വിമാനമിറങ്ങി .
കേരള  സന്ദര്‍ശനത്തിനിടയില്‍
ആയിരുന്നു അവരുടെ വിവാഹ വാര്‍ഷികം .
ഹോജ ഭാര്യ യോട്‌ പറഞ്ഞു
" നീ ഓര്‍ക്കുന്നോ ഇന്നാണ് നമ്മുടെ വിവാഹ വാര്‍ഷികം ,ഈ മനോഹരമായ
കേരളത്തില്‍ വച്ച് ഇതു ആഘോഷിക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യം
ചെയ്തവരാണ് ."
"ശരിയാണ് ഈ മനോഹര ഭൂമി നമ്മളെ നമ്മുടെ ചെറുപ്പ
കാല ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോകുന്നു" ഭാര്യ പറഞ്ഞു .
"ഏതായാലും ഞാന്‍ നിനക്ക് ഒരു മനോഹര സമ്മാനം നല്കന്നുണ്ട് " ഹോജ പറഞ്ഞു

സമ്മാനം വാങ്ങാന്‍ പുറത്തു പോയ ഹോജ തിരിച്ചു വന്നത്
 മനോഹരമായ രണ്ട് ഇണക്കുരുവികളുമായാണ്.
"ഇതാ നോക്കു നിനക്കുള്ള  സമ്മാനങ്ങള്‍ " ഹോജ ഭാര്യക്കു കുരുവികളെ നീട്ടി
"ഇതില്‍ ഒന്ന് ആണ്‍ കുരുവിയും മറ്റേതു പെണ്ണും ഇവര്‍ നമ്മളെയാണ്
പ്രതിനിധീ കരിക്കുന്നത് "

"ഹായ്‌ അതി മനോഹരം , ഈ കുരുവികള്‍  പാറി പറന്നു നടന്ന നമ്മുടെ യൌവ്വന കാലത്തെ
ഓര്‍മിപ്പിക്കുന്നു " ഭാര്യക്കു സന്തോഷമായി
"പക്ഷേ എനിക്കൊരു സംശയം , ഇതെങ്ങനെ ആണും പെണ്ണും ആണെന്നു മനസിലായി? "
"അതോ ഇതിലോന്നിനെ ഞാന്‍ പിടിച്ചത് ഒരു ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്നാണ്
അത് പെണ്‍കിളി "
മറ്റേതോ ?
"മറ്റേതിനെ എനിക്കു കിട്ടിയത് ഒരു വിദേശമദ്യവില്പനശാലയുടെ മുന്നില്‍ നിന്നാണ്‌ ,
അത് ആണ്‍കിളി ".............
അതെ  "ഗോഡ്സ്‌ ഓണ്‍" പക്ഷികള്‍ ..........
.

ഓണാഘോഷം


Thursday 18 August 2011

Kothuku Naanappan // കൊതുക് നാണപ്പന്‍


കൊതുക്  നാണപ്പന്‍
 അറിയപ്പെടാതെ പോയ വ്യക്തിത്വം

-----------------------------------------------



സിനിമാനടന്‍ എന്ന നിലയില്‍ കൊതുക് നാണപ്പന്‍ എല്ലാവര്‍ക്കും പരിചിതനാണ് . കേരള  സമൂഹം ശരിയായി മനസിലാക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും  മറന്ന ഒരു സവിശേഷ വ്യക്തിത്വമായിരിന്നു ശ്രീ നാണപ്പന്റെത്.
മൂന്നു  'മശക'ങ്ങളുമായി ഇന്ത്യ  മുഴുവനും പറന്നു നടന്ന്‌ സഹൃദയരുടെ ഹൃദയത്തില്‍  ഹാസ്യത്തിന്റെ മൂളിപ്പാട്ടുകള്‍ കുത്തിവച്ച ഹാസ്യ സമ്രാട്ടായിരുന്നു ശ്രീ നാണപ്പന്‍.

                                                                                 യഥാര്‍ത്ഥ പേര്
 നാരായണന്‍ നമ്പൂതിരി.
 ചങ്ങനാശ്ശേരി 
മുട്ടത്തു മഠത്തില്‍ജനിച്ചു 
ഉപജീവനാര്‍ത്ഥം 
 ബോംബെ ടെക്സ്റ്റയില്‍കമ്മീഷണറേറ്റില്‍   
  textile inspector ആയി ജോലി നോക്കി വരവേ


         ഒഴിവു സമയങ്ങളില്‍     കാട്ടിക്കൂട്ടിയ തമാശകളില്‍   നിന്നും ഒരുപക്ഷെ      മണിക്കൂറുകളോളം നീളുന്ന  മിമിക്രി എന്ന ഹാസ്യ  പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയും 
ശ്രീ നാണപ്പന്‍ ആയിരുന്നിരിക്കണം . 
             
1968 മാര്‍ച്ച് 30 ന്‌ ബോംബെ ടെക് സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയില്‍
ആണ്  ശ്രീ നാണപ്പന്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചത്.



ബോംബെ  ശ്രീനാരായണ മന്ദിര സമിതി  1968 സപ്തംബര്‍ 8നു ശ്രീനാരായണ ഗുരുവിന്റെ
നൂറ്റിപ്പതിനാലാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയിലാണ്‌ അദ്ദേഹം ആദ്യമായി ഒരു മുഴുനീള മിമിക്രി
 "മൂന്നു കൊതുകുകള്‍" എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക്‌  മുന്നില്‍  അവതരിപ്പിച്ചത്. 

വിവിധ ശബ് ദാനുകരണങ്ങള്‍ ,ഹാസ്യ കഥകളി കുടുംബാസുത്രണീയം ഓട്ടന്‍തുള്ളല്‍,ഹാസ്യ 
സംഗീതക്കച്ചേരി,  ഹാസ്യ നൃത്തം,നാടകം  തുടങ്ങിയ ഇനങ്ങള്‍ സഹൃദയരെ ഒട്ടൊന്നുമല്ല ചിരിപ്പിച്ചതും  ചിന്തിപ്പിച്ചതും.   

കേരളത്തില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചതും ശ്രീ നാണപ്പന്‍ ആണ് 1973 ജൂണ്‍30 ന്  ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിയ "മശക" ഘോഷയാത്ര ഒരു മാസത്തോളം കേരളത്തില്‍ ഹാസ്യ വിരുന്നൊരുക്കി. അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു കൊതുകുകളുടെ പരിപാടി കാണാന്‍ എത്തിയിരുന്നത് 

ശ്രീമാന്‍മാര്‍- അയ്യപ്പന്‍ ,നാരായണന്‍, കോടാലിദിവാകരന്‍(junior/senior),
സ്വാമിനാഥന്‍ ,രാമകൃഷ്ണന്‍, അശോകന്‍,അപ്പുക്കുട്ടന്‍ ,കരുണാകരന്‍, യോഹന്നാന്‍,അനിയന്‍,
ഐസക്,തുടങ്ങി പതിനെട്ടു സഹ കൊതുകുകളോടൊപ്പം സ്വന്തം മകന്‍ ജയകൃഷ്ണനും വേദിയില്‍ ഒരു ചെറുകൊതുകായി എത്തിയിരുന്നു. 

യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിക്കാതെ ആയിരുന്നു ഇവരുടെ ഹാസ്യ അവതരണങ്ങള്‍.
ഏതൊരുവിധ ശബ്ദങ്ങളും അനുകരിക്കാനുള്ള ശ്രീ നാണപ്പന്റെ അനുപമമായ കഴിവിനെ  ഭാരതത്തിലെ പത്രങ്ങള്‍ ഭാഷാ ഭേദമന്യേ പ്രശംസിച്ചിട്ടുള്ളതാണ്.


ഇതിനു പുറമേ  K.S. നമ്പൂതിരി രചിച്ച "പതനം" എന്ന നാടകം 1979 ജൂലായ്‌ ഏഴാം തീയതി ബോംബയിലെ  മുള്ളണ്ടില്‍ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചു.


ഒരിക്കല്‍ ഹാസ്യ കുലപതി ശ്രീ സുകുമാര്‍ ഒരു അനുസ്മരണത്തില്‍ ഇങ്ങനെ പറയുകയുണ്ടായി !



"മക്ഷികാ,യാചകാ ദിവൌ
മക്കുണാ, മശകാ രാത്രൌ 
പിപീലികാച: ഭാര്യാച:
ദിനരാത്രം തു ബാധതേ"  


(ഈച്ചയും യാചകനും പകലും ,മുട്ടയും കൊതുകും രാത്രിയിലും ,ഉറുമ്പും ഭാര്യയും രാപ്പകല്‍ വ്യത്യാസ മില്ലാതെയും മനുഷ്യരെ ഉപദ്രവിക്കുന്നു .)






ഈ കൊതുക്  ഒരു മനുഷ്യനെയും കടിച്ച് ഉപദ്രവിച്ചിട്ടില്ല,
ഈ കൊതുകിന്റെ കടി കൊണ്ടത്‌  അവന്റെ അഹന്തയിലും പോങ്ങച്ചത്തിലുമാണ് .
പക്ഷേ ഈ കൊതുകിന്റെ മൂളല്‍ ജന സഹസ്രങ്ങള്‍ ഒരു കാലത്ത്  നെഞ്ചിലേറ്റി നടന്നിരിന്നു,.....
ഒരു ചെറു പുഞ്ചിരിയുമായി...........






1994 ഡിസംബര്‍ 26 ന്
 ആ വലിയ കലാകാരന്‍
 ഈ ലോകത്തില്‍ നിന്നും പറന്നു പോയി ......
ഒരു ധന്യ ജീവിതം കലാ കേരളം  കാണാതെയും പോയി .




Tuesday 16 August 2011

ഞാന്‍മണിമലയന്‍..........njaan Manimalayan


ഞാന്‍മണിമലയന്‍..........
മണിമലയാറിന്റെ എക്കല്‍തീരത്തുനിന്നും  നഗരത്തിന്റെ ഊഷരത യിലേക്ക്  പറിച്ചു നടപ്പെട്ടവന്‍........
തീവണ്ടിയുടെ കാരീയപ്പുകയും ശ്വസിച്ചു
ഉരുളുന്ന അസംഖ്യം ചക്രങ്ങള്‍ക്കു മുകളില്‍പ്രതീക്ഷയുടെ കാത്തിരിപ്പുമായി
കോണ്‍ക്രീറ്റ് വനങ്ങളില്‍വനവാസത്തിനു
വിധിക്കപെട്ടവന്‍........
ആരോ വരുന്നതും കാത്തു ഞാന്‍എന്റെ തോണിയുമായി .......
ഏനിക്കു പറയുവാനുള്ളത്  കുറച്ചു മാത്രം.....
അത് നിങ്ങള്‍മുന്‍പേ കേട്ടിട്ടുണ്ടാവാം...
ഏതെങ്കിലും മദ്യക്കടയില്‍വച്ച് .......
അല്ലെങ്കില്‍ ഒരു ജയിലില്‍.....
അത് ഒരു കുടിയന് പറയാം .....
ഒരു കമ്മു ണിസ്റ്റിനു  പറയാം .....
സംന്യാസിക്കും.........
ഒരു പക്ഷേ ഭ്രാന്തനും  !!!!

Sunday 31 July 2011

കഷണ്ടി മരുന്ന്


ഇവിടെ ഈ അനന്തപുരിയില്‍ ഒരിടത്ത്  ഒരു ദിനം...
വൈദ്യുതി രഹിതമായ ഒരു ബാര്‍ബര്‍ ഷാപ്പില്‍ 
തലയും കുനിച്ച് അല്‍പ്പനേരം .
കുറെ സമയമായിട്ടും തലയില്‍ കത്രിക പ്രയോഗം കണ്ടില്ല.
കണ്ണാടിയിലൂടെ ബാര്‍ബറുടെ മുഖത്തേക്ക് നോക്കി,
ദയനീയമായി അദ്ദേഹം ചോദിച്ചു... 
" ഞാനിവിടെ എന്ത് ചെയ്യണം"? 
അന്നേരമാണ്  ഞാന്‍ തലയിലേക്ക് ശ്രദ്ധിച്ചത്. 

കാര്‍ട്ടൂണ്‍ കഥയിലെ ഏലിയന്റെ തലയിലെ ആന്റിന പോലെ രണ്ടുമൂന്നെണ്ണം അവിടവിടെ പൊങ്ങി നില്‍ക്കുന്നു!!!

എത്ര പ്രഗല്ഭനും കത്രിക താഴെ വച്ച് അടിയറ പറയുന്ന നിമിഷം, ബാര്‍ബര്‍ കത്രികയും പിടിച്ചങ്ങനെ നില്‍പ്പാണ് !

"വയസും പ്രായവും ആയില്ലേ അണ്ണാ...ഒന്ന് വക്കിതന്നാല്‍ മതി..."
 ജാള്യത  ഒളിപ്പിച്ചു ഗമയോടെ ഞാന്‍ പറഞ്ഞു.

എന്തൊക്കെയോ 'കിര്‍ച്ചി കിര്‍ച്ചി' എന്ന ശബ്ദങ്ങള്‍ .
ഒരു മിനിട്ടിനപ്പുറം അല്പം പൌഡറും പൂശി പൈസയും വാങ്ങി സഹതാപത്തോടെ എന്നെ പറഞ്ഞു വിട്ടു...

യുദ്ധക്കളത്തില്‍ അകപ്പെട്ട അര്‍ജുനന്റെ  നിസ്സഹായാവസ്ഥ...
നോക്കുന്നിടതൊക്കെ 'മുടിയന്മാര്‍' സ്റ്റൈലില്‍ അങ്ങനെ നടന്നു പോകുന്നു.
ഐക്യധാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഒരു കഷണ്ടിതലയനെയും കണ്ടില്ല!

'മൂഡൌട്ട് ' കണ്ട കുടുംബിനിയും മക്കളും ചോദിച്ചു "എന്തുപറ്റി?". 
കഥ മുഴുവന്‍ ഞാനവരോട് പറഞ്ഞു.

"ഇതാണോ പ്രശ്നം? അച്ഛന്‍ ടീവിയും സീരിയലും ഒന്നും കാണാത്തതാ പ്രശ്നം.
ഇപ്പോള്‍ കഷണ്ടി മാറ്റാന്‍ എത്രയെത്ര എണ്ണകളാ മാര്‍ക്കറ്റില്‍!"  മകളുടെ വക......

"അല്ലേലും ഈ വയസാംകാലത്താ ഓരോരോ പൂതി.മനുഷ്യാ കുളിച്ചു,വല്ലതും കഴിച്ച് ഉറങ്ങാന്‍ നോക്ക്.ഓരോ മുതുക്കൂത്തുകളേ."
ഭാര്യയുടെ മുഖത്തേക്ക് ദയനീയമായി നോക്കി,
യാതൊരു ദയയും പ്രതീക്ഷിക്കണ്ട...

എന്നാലും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ 
ടി.വി കാണാന്‍ തുടങ്ങി,നെറ്റില്‍ പരതി, സ്ത്രീ പ്രസിദ്ധീകരണങ്ങള്‍ ആവോളം വായിച്ചു... 
എന്നാലും തൃപ്തി വന്നില്ല. ഒന്നും നടക്കില്ല,

അങ്ങനെയാണ് സുഹൃത്ത്‌ പറഞ്ഞറിഞ്ഞത് "കഷണ്ടി തലയില്‍ മുടി കൃഷി ചെയ്യാം!!!"

അങ്ങനെ തലയില്‍ മുണ്ടുമിട്ട് ഒരിടത്തെത്തി.
ഗംഭീരമായ സ്വീകരണം!!! 
ഇരയെ കണ്ട കുറുക്കന്റെ ഭാവത്തോടെ അവര്‍...
നാരങ്ങാ വെള്ളം വന്നു. അല്പം കാത്തിരിക്കാനും പറഞ്ഞു. അവശ്യം നമ്മുടെയല്ലേ? കാത്തിരുന്നു.
ഒടുവില്‍ ഒരു 'മുടിക്കര്‍ഷകന്റെ' മുന്നിലെത്തി,വിശദമായ കഷണ്ടി മാഹത്മ്യത്തെകുറിച്ചു പ്രഭാഷണം...
"നിരാശപെടണ്ട നമുക്ക് ശരിയാക്കാം.
പരിഹാരമുള്ള ദുരിതങ്ങളും പരിഹാരമില്ലാത്ത ദുരിതങ്ങളും ലോകത്തുണ്ട് .....
ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
നമുക്ക് hair transplantation (മുടി കൃഷി) നടത്താം.
രൂപ 25000 അഡ്വാന്‍സ്‌ ആയി കൌണ്ടറില്‍ അടച്ചോളൂ , ബാക്കി 'കൃഷി' കഴിഞ്ഞു തന്നാല്‍ മതി."

ആദ്യം തന്ന നാരങ്ങാവെള്ളം  ഇപ്പോള്‍ കിട്ടിയാല്‍ മതിയായിരുന്നു!!!

ജട്ടിവാങ്ങിയാല്‍ ചിട്ടിയടക്കാന്‍ വഴിയില്ലാത്ത ഒരു ഗവ:ഉദ്യോഗസ്ഥന്റെ വിഷമം ആരോട് പറയാന്‍?

പിന്നെയും മോളാണ് രക്ഷക്കെത്തിയത്.
"അച്ഛാ നമുക്ക് ഈ എണ്ണയൊന്നു  പരീക്ഷിക്കാം.
മാളൂന്റെ അച്ഛന്‍ ഇത് തേച്ചിട്ടാ മുടി കിളിര്‍ത്തത്.
പക്ഷെ അച്ഛന്‍ തലയില്‍ മാത്രമേ തേക്കാവൂ . മുഖത്തെങ്ങാനും തേച്ചാല്‍ , ഒടുവില്‍ കരടിപോലെയാകും, സൂക്ഷിക്കണേ!!!"

മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...

അങ്ങനെ ആരുമറിയാതെ ഒരു ദിവസം എണ്ണ വാങ്ങി. 380 രൂപ എന്നാലും കുഴപ്പമില്ല.
പക്ഷെ ഭാര്യ ബില്ല് കണ്ടുപിടിച്ചു.
" മനുഷ്യാ നിങ്ങടെ കഷണ്ടിത്തല ഞാനങ്ങു ക്ഷമിച്ചു....
ഇതിനു ചെലവാക്കിയ രൂപയുണ്ടെങ്കില്‍ കൊളുത്ത് പൊട്ടിയ  മാലയെങ്കിലും  ശരിയാക്കാമായിരുന്നു."

ഭാര്യ സ്ടീരിയോ ഓണ്‍ ചെയ്യ്തു.
അവള് വിടുന്ന ലക്ഷണമില്ല.

അങ്ങനെ രാഹുകാലം നോക്കി എണ്ണ തേപ്പു തുടങ്ങി.
പ്രതീക്ഷയോടെ കണ്ണാടി നോക്കിനാളുകള്‍ എണ്ണി. നിരാശയായിരുന്നു ഫലം. ഒന്നും വന്നില്ല.
ഏതായാലും വാങ്ങിയതല്ലേ വെറുതെ തേച്ചു കളയാം.
മാസമൊന്നു കൊഴിഞ്ഞു പോയി.
എന്റെ എണ്ണ തേപ്പില്‍ കഠിന പ്രധിഷേധമുള്ള ഭാര്യ കുറ്റപ്പെടുത്തല്‍  നിര്‍ത്തിയില്ല.

"നിങ്ങളുടെ ആ നശിച്ച എണ്ണയുടെ മണമാണെന്ന്  തോന്നുന്നു, രാത്രി ഉറക്കം വരുന്നില്ല.
എന്തൊക്കെയോ ദുസ്വപ്‌നങ്ങള്‍. 'ട്ടപ്പേ'  'ട്ടപ്പേ ' എന്നുള്ള ഒച്ച കേട്ട് ഞെട്ടിയുണരുന്നു.
എനിക്ക് നാളെ ആശുപത്രിയില്‍ പോണം". ഭാര്യ കട്ടായം പറഞ്ഞു.

ഡോക്ടറെ കണ്ടു 'കുഴപ്പമൊന്നുമില്ല ഒരു മനശാസ്ത്രജ്ഞനെ കാണിക്കുന്നത് നന്നായിരിക്കും'.
ഈ കഷണ്ടി എണ്ണ എന്നെയും കൊണ്ടേ പോകു...

കര്‍ത്താവേ..... ശമ്പളം ഇന്ന് തന്നെ തീരുമോ?

മനശാസ്ത്രജ്ഞന്റെ ചോദ്യങ്ങളായി ഉത്തരങ്ങളായി...
ഒടുവില്‍ തീരുമാനത്തിലെത്തി,
 'ഇത് വെറും തോന്നലാണ്'.

ഈയിടെയായി ഭാര്യ മകളോടൊപ്പം ഉറക്കം മാറ്റി. സഹിക്കുകയല്ലാതെ  എന്ത് ചെയ്യാന്‍? മുടി വളര്‍ന്നല്ലേ പറ്റു!

ദിവസങ്ങള്‍ കഴിഞ്ഞു. ഭാര്യ വിടുന്ന ലക്ഷണമില്ല.
"ഇന്നലെയും ഞാന്‍ 'ട്ടപ്പേ' 'ട്ടപ്പേ ' എന്ന   ഒച്ച വീണ്ടും കേട്ടു."
അപ്പോഴാണ് മോനും പറഞ്ഞത് "അച്ഛാ ഞാനും കേട്ടു ആ ഒച്ച,വല്ല എലിയോ മറ്റോ ആകും.
ഞാന്‍ കണ്ടുപിടിച്ചോളാം... 
എനിക്കിന്ന് രാത്രി പ്രൊജക്റ്റ്‌ എഴുതി തീര്‍ക്കാനുണ്ട്."

പാതിരാത്രി എന്തോ ബഹളം കേട്ടു ഞെട്ടി ഉണര്‍ന്നു. എലിയെയോ മറ്റോ പിടിച്ചോ ആവോ?

ഭാര്യ കട്ടിലിന്റെ അരികില്‍ പകച്ചിരിക്കുന്നു,അനക്കമൊന്നും ഇല്ല!!
മോന്‍ തലയിലേക്ക് 'ബ്രൈറ്റ് ലൈറ്റ് '  ടോര്‍ച്ച്  അടിക്കുന്നു.!!
മോള്‍ ഒരു ഭൂതക്കണ്ണാടിയുമായി  തലയാകെ പരിശോധിക്കുന്നു!!!
ആകെ ബഹളമയം......!
ഒടുവില്‍ പറഞ്ഞു,
"അച്ഛാ അമ്മ പറഞ്ഞത് ശരിയാണ്, അച്ഛന്റെ തലയില്‍ പുതിയ മുടികള്‍ പൊട്ടികിളിര്‍ക്കുന്നതാണ്   'ട്ടപ്പേ' 'ട്ടപ്പേ '   ശബ്ദം !!!!അമ്മയുടെ ഉറക്കം കെടുത്തിയത്  ഈ പൊട്ടി കിളിര്‍ക്കലാ !!!!"

ഞാനും തലയില്‍ ടോര്‍ച്ച് അടിച്ചു കണ്ണാടിയില്‍  നോക്കി! അത് ഭുതം !!!!!!

  ഏലിയന്റെ തലയില്‍ വീണ്ടും രണ്ടു മൂന്നു ഏരിയലുകള്‍.!!!!!